Saturday, November 5, 2011

കാഴ്ചകള്‍





കാഴ്ചകള്‍
ജി.രവി


പാലക്കാട്ടൊരു പീടികത്തിണ്ണയില്‍
രണ്ടു താറാക്കുട്ടികള്‍...................

ഇമയനക്കാതെ പരസ്പരം നോക്കി
ഉരിയാടി മൌനം പുതപ്പിച്ച ഭാഷയില്‍
ഓര്‍മ്മയാവുന്നീലെനിക്കൊന്നുമെങ്കിലും
എന്തിനീ മൌനം, മരണം, കിടപ്പ്?

ബസ്സിന്‍ കിടുക്കത്തിലാധിയിലാണ്ടപ്പോ-
ളരുമകളെന്നപോല്‍ മാറോടു ചേര്‍ത്തവന്‍ .
നായ്ക്കും നരിക്കും കൊടുക്കാതെ നമ്മളെ
പോറ്റുമാ ചൂടാര്‍ന്ന കൈകള്‍, വിറയ്ക്കെ ,
പാതി മയക്കത്തിലാണ്ടുവോ നമ്മള്‍?
പാതിരാവെന്നപോല്‍ ദു സ്വപ്നംകണ്ടുവോ?

വലിച്ചെറിഞ്ഞപോല്‍ പറന്നു വീണുനാം
പഴന്തുണിക്കെട്ടുപോലവനുണ്ടു കൂടെ.
കലിപൂണ്ടു മൂന്നുപേരെത്തുന്നു, നിര്‍ദ്ദയം
തല്ലിപൊളിക്കയാ,ണെല്ലുകള്‍ നുറുങ്ങുന്നു
കുത്തിനു പിടിച്ചവരലറുന്നു, സര്‍വ്വരും
ചകിതരായ് ദൂരേക്കു മാറിമറയുന്നു.
ഭിത്തിയില്‍ ചേര്‍ത്തവര്‍ നാഭിയില്‍ ചവിട്ടുന്നു
വാ തുറന്നവനെന്തോ പുലമ്പി കുഴയുന്നു.

കേള്‍ക്കേണ്ടവര്‍ക്കൊന്നു,മാര്‍ക്കും;
കള്ളനാണിവന്‍, പെരുംപോക്കറ്റടിക്കാരന്‍.

കുതറിക്കുഴഞ്ഞവന്‍ വീഴുമ്പൊഴും, പാതി
ജീവനൊടുങ്ങുവാന്‍ വാ തുറക്കുമ്പൊഴും
കുടിനീരു യാചിച്ചു മിഴി തുറക്കുമ്പൊഴും
മിണ്ടാപ്രാണികള്‍ നാമെന്തു ചെയ്യുവാന്‍ !!

നീണ്ടുനിവര്‍ന്നു കിടക്കുന്നു പിന്നവന്‍
തുറിച്ച കണ്ണുകള്‍ നിശ്ചലമാവുന്നു.
ഒച്ചയനക്കങ്ങളില്ലാ,രുമില്ലരികത്തു
ദൂരത്തുനില്‍പ്പുണ്ടൊരായിരം കണ്ണികള്‍.
നിസംഗത പുതച്ചുറ്റു നോക്കുന്നവര്‍
ഇനിയെന്തു കാണുവാനടക്കം പറയുവോര്‍.
കാഴ്ച്ചകള്‍ കണ്ടു മടുത്തവര്‍ പോകുന്നു,
കാഴ്ച്ചകള്‍ കാണുവാനാളുകള്‍ കൂടുന്നു.

മിഴിയടയ്ക്കാതെ പരസ്പരം നോക്കി
പിച്ചവച്ചവരണ്ടുമവനടുത്തെത്തുന്നു.
കാക്കകള്‍ റാഞ്ചുമെന്നവരോര്‍ത്തതില്ല
കഴുകന്‍റെ പുനര്‍ജന്മമവരറിഞ്ഞില്ല.




G Ravi
Ottakandam
Chengaroth PO
Peruvannamuzhi.673528
9946049650
gravibrc@gmail.com

Popular Posts